Monday 22 March, 2010

വീട്ടിലേയ്ക്ക്...

നാട്ടുനടപ്പനുസരിച്ചുള്ള
ഗൃഹാതുരതയ്ക്ക്
എല്ലാ സാധ്യതകളുമുള്ള
ഒരു വീടായിരുന്നു
എന്റേത്...

പൂമുഖം,നടുമുറ്റം,തുളസിത്തറ
കെടാവിളക്ക്,അഗ്രശാല,
ഭസ്മക്കൊട്ട,ഓട്ടുപാത്രങ്ങള്‍...

എന്നിട്ടും ആ വീട്
ഓര്‍മ്മ വെച്ച നാള്‍ മുതല്‍
പുറത്തേക്കുള്ള വഴികള്‍
ചൂണ്ടിത്തന്നു...

അമ്മയുടെ നനഞ്ഞുകറുത്ത
താലിച്ചരടും,
വിയര്‍പ്പും പുകയും അമ്മിഞ്ഞപ്പാലും
ചേര്‍ന്ന ഗന്ധവും
എന്നെ
പോകരുതെന്ന്
അണച്ചുപിടിച്ചില്ല.

കണ്ണീരിന്റെ
പെരുവെള്ളത്തിനു മുകളിലാണ്
അമ്മ ഉറങ്ങുന്നത്
എന്ന് കാട്ടിത്തന്ന്
ഒരുനാള്‍
വീട്,
വാതിലുകള്‍ തുറന്ന്
എന്നെ ഇറക്കിവിട്ടു...

നിനക്കിനി വീടുണ്ടാവില്ല
എന്നും
കാലപ്പെരുമഴയില്‍ നീ
അലിഞ്ഞുതീരുമ്പോള്‍,
ഇവിടെയ്ക്കായി പാകപ്പെടുമ്പോള്‍,
നിന്നെ ഞാനെന്റെ
ഗര്‍ഭപാത്രത്തിലേയ്ക്ക്
തിരിച്ചെടുക്കാമെന്നും
വീടിന്റെ യാത്രാമൊഴി.

ഇന്ന് ഞാന്‍
വീട്ടിലേയ്ക്കുള്ള മടക്കയാത്രയില്‍
മുക്കാലും വഴി
പിന്നിട്ടിരിക്കുന്നു...

Monday 8 March, 2010

റേഡിയോ

എനിക്ക് പൌരാണികച്ഛായയുള്ള
ഒരു റേഡിയോ ഉണ്ട്...

അടുക്കളയില്‍ പാത്രങ്ങള്‍
കഴുകുമ്പോളും
വാഷിങ്മെഷീന്റെ
തുറന്ന വായിലേക്ക്
തുണികള്‍ ഉരുട്ടിനല്‍കുമ്പോഴും
സിറ്റൌട്ടിനരികിലൂടെ
പ്രഭാതങ്ങളും സന്ധ്യകളും
വൈകിയ രാത്രിനേരങ്ങളും
ദുഖിതമായി ഇഴഞ്ഞുനീങ്ങുമ്പോഴും
തൊട്ടടുത്തിരുന്ന്
അത് അജ്ഞാതമായ
നിലയങ്ങളെ
ആവാഹിച്ചു...

ഏകാന്തതയുടെ
ആഴക്കയത്തില്‍
മുങ്ങിച്ചാവാതെ
ഏതൊക്കെയോ
താളങ്ങളോട്
എന്നെ ചേര്‍ത്തുനിര്‍ത്തി...

ചിലപ്പോള്‍ ഉറക്കെയും
ചിലപ്പോള്‍ പതുക്കെയും
ചിലപ്പോള്‍ നിശ്ശബ്ദമായും
മറ്റുചിലപ്പോള്‍
ഖേദസ്വരങ്ങള്‍ പുറപ്പെടുവിച്ചും
ഉപേക്ഷിയ്ക്കപ്പെട്ട തെരുവുകളിലൂടെ
ഒറ്റയ്ക്കലയുന്നവനെപ്പോലെ
അത് തന്നിഷ്ടം പോലെ
ജീവിച്ചു...


ഈ പുതുവര്‍ഷത്തിലെ
ഒരു വ്യാഴാഴ്ചയ്ക്കുശേഷം
പൊടുന്നനെ
അത് മനോഹരമായി
പാടിത്തുടങ്ങി...